Advertisements
Home Entertainment ഡയറക്ടർ വിനയൻ എന്ന നാമം മലയാള സിനിമ മേഖലയിൽ പറയരുതാത്ത ഒന്നായിരുന്നു എന്നത് ഒരു...

ഡയറക്ടർ വിനയൻ എന്ന നാമം മലയാള സിനിമ മേഖലയിൽ പറയരുതാത്ത ഒന്നായിരുന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ് – സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ വെട്ടിത്തുറന്നു പറഞ്ഞു മാല പാർവതി

വ്യക്തമായ അഭിപ്രായങ്ങൾ പല സാമൂഹിക വിഷയങ്ങളിൽ സധൈര്യം തുറന്നു പറയുന്ന വ്യക്തിയാണ് നടി മാല പാർവതി. ഇപ്പോൾ സംവിധായകൻ വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയത്തിൽ ആശംസയർപ്പിച്ചു താരമിട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. സിനിമ സംഘടനകൾ വിലക്കിയതിന്റെ പേരിൽ പന്ത്രണ്ടു കൊല്ലത്തോളം തന്റെ കരിയറിൽ നിന്ന് നഷ്ടപ്പെട്ടിട്ടും ചങ്കൂറ്റത്തോടെ തന്റെ നിലപാടിൽ ഉറച്ചു നിന്ന വ്യക്തിത്വം ആണ് വിനയൻ. വിനയനെ മലയാള സിനിമയിലെ ആറാട്ടുപുഴ വേലായുധ പണിക്കാരായി ആണ് മാല പാർവതി ഉപമിച്ചിരിക്കുന്നത്. അവരുടെ വാക്കുകളിലേക്ക്.

‘ പത്തൊമ്പതാം നൂറ്റാണ്ട് ” കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിൻ്റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആർട്ട് ( Ajayan Chalissery ) കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണൻ ) മേക്കപ്പ് ( Pattanam Rasheed,Pattanam Shah ) ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിൻ്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിൻ്റെ കഥ.

ആറാട്ടുപുഴ വേലായുധൻ്റെയും, നങ്ങേലിയുടെയും കഥ.
ആറാട്ടുപുഴ വേലായുധനായി എത്തിയ Siju Wilson ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.കയാദു ലോഹർ നങ്ങേലിയായും തിളങ്ങി Sudev Nair അലൻസിയർ, Sunil Sukhada Indrans Suresh Krishna തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവൻ്റെ റോളുകൾ കെങ്കേമമാക്കി. എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്.പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ Vinayan Tg എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും.. സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്.

ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി. മാറ്റി നിർത്തപ്പെടുന്നവൻ്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധൻ്റെ കഥ ഡയറക്ടർ വിനയൻ എന്ത് കൊണ്ട് സിനിമയാക്കി എന്ന്. പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും, അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റി നിർത്തും. ഒഴിവാക്കും, വിലക്കേർപ്പെടുത്തും. സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി. അത് പോലെ തന്നെ,തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി. തമസ്ക്കരിക്കപ്പെടാതെ കാത്തു. Manikandan Achari യെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിൻ്റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിർമ്മാതാവ് ശ്രീ Gokulam Gopalan നും അഭിനന്ദനങ്ങൾ.

Exit mobile version